Pages

*മുസ്ലിം - ക്രിസ്ത്യൻ സംവരണ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി തള്ളി*

*മുസ്ലിം - ക്രിസ്ത്യൻ സംവരണ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി തള്ളി*
14-07-2021

മുസ്ലിം - ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ മേഖലയിലും സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചെലവുസഹിതം തള്ളി. മുസ്ലിങ്ങള്‍, ലത്തീന്‍ കത്തോലിക്കര്‍, ക്രിസ്ത്യന്‍ നാടാര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ തുടങ്ങിയ വിഭാഗങ്ങളെ പിന്നോക്ക വിഭാഗത്തില്‍പ്പെടുത്തി സംവരണം അനുവദിച്ചതിനെതിരെയും ഈ വിഭാഗങ്ങളെ പിന്നോക്ക പട്ടികയില്‍നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സേവാകേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയാണ്ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് തള്ളിയത്.

ഭരണഘടനയുടെ 102-ാം ഭേദഗതി അനുസരിച്ച്‌ സംവരണാനുകൂല്യങ്ങളില്‍നിന്ന് ഏതെങ്കിലും വിഭാഗത്തെ പുറത്താക്കാന്‍ നിയമ നിര്‍മാണം വേണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിയമം നര്‍മിക്കാന്‍ കോടതിക്ക് നിര്‍ദേശിക്കാനാകില്ലെന്നും സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണക്കുറുപ്പ് ബോധിപ്പിച്ചു. സംവരണ വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കേണ്ടത് രാഷ്ട്രപതിയാണെന്നും അതുവരെ നിലവിലെ പട്ടിക തുടരുമെന്നും ഗൗരവ സ്വഭാവമുള്ള വിഷയത്തില്‍ ലാഘവത്തോടെ തയ്യാറാക്കിയ ഹര്‍ജി തള്ളണമെന്നും എ.ജി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് കോടതി ഹര്‍ജി തള്ളിയത്.