//കേരളത്തില്‍ നിന്നുള്ള കോവിഡ് സാംപിളുകളില്‍ 90.17 ശതമാനത്തിലും തീവ്രവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം//

//കേരളത്തില്‍ നിന്നുള്ള കോവിഡ് സാംപിളുകളില്‍ 90.17 ശതമാനത്തിലും തീവ്രവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം//
02-08-2021


കേരളത്തിലെ കോവിഡ് രോഗ വ്യാപനത്തില്‍ കേന്ദ്ര സംഘത്തിന് ഏറെ ആശങ്കകള്‍. കേരളത്തില്‍ നിന്നുള്ള കോവിഡ് സാംപിളുകളില്‍ 90.17 ശതമാനത്തിലും തീവ്രവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഈ വൈറസ് ഇങ്ങനെ പടര്‍ന്നാല്‍ വീണ്ടും ജനിതകമാറ്റം ഉണ്ടാകും. ഇത് വാക്‌സിനേഷനെ പോലും ബാധിക്കും. മെയ്‌, ജൂലൈ കാലയളവില്‍ പഠനത്തിനായി ശേഖരിച്ച 835 സാംപിളുകളില്‍ 753 എണ്ണത്തിലും ഡെല്‍റ്റ വൈറസിനെ കണ്ടെത്തി. ഡെല്‍റ്റാ വൈറസിനെ പോലും ശക്തമായി പ്രതിരോധിക്കാന്‍ വാക്‌സിന് കഴിയുന്നില്ല. രോഗികള്‍ക്ക് അതിഗുരുതരാവസ്ഥ ഉണ്ടാക്കുന്നില്ലെന്ന് മാത്രം.

അതുകൊണ്ട് തന്നെ ഇനി ജനിതകമാറ്റം ഉണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. അതിനാല്‍ സാമൂഹ്യ ഇടപെടലിലൂടെ വൈറസ് വ്യാപനം പിടിച്ചു നിര്‍ത്തണമെന്നാണ് ആവശ്യം. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും സാംപിള്‍ ശേഖരിച്ചു. മാര്‍ച്ചില്‍ ആല്‍ഫ വകഭേദമായിരുന്നു കേരളത്തില്‍ കൂടുതലെങ്കില്‍ പിന്നീട് ഡെല്‍റ്റയുടെ സാന്നിധ്യം വര്‍ധിച്ചു. ജനിതക മാറ്റം ഉണ്ടായാല്‍ അത് അതിവേഗം തൊട്ടടുത്ത സംസ്ഥാനങ്ങളിലേക്കും പടരും. ഇത് രാജ്യത്തെ ആകെ ആശങ്കയിലാക്കും. ഉത്തരേന്ത്യയില്‍ വൈറസിനെ ഏതാണ്ട് പിടിച്ചുകെട്ടിയിട്ടുണ്ട്.

അതുകൊണ്ട് കേരളത്തില്‍ അതിശക്തമായ നടപടികള്‍ വേണമെന്നാണ് വിദഗ്ധരുടെ നിലപാട്. ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാപ്പ വകഭേദവും പിന്നീട് കുറഞ്ഞു. ജൂണില്‍ വയനാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും ഡെല്‍റ്റയുടെ സാന്നിധ്യം ആശങ്കാജനകമായിരുന്നു. ജൂലൈയില്‍ എറണാകുളം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളിലാണ് ഡെല്‍റ്റ വകഭേദത്തെ കൂടുതലായി കണ്ടെത്തിയത്. കോവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കണമെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. എല്ലാ ജില്ലകളിലും ഡെല്‍റ്റ തന്നെയാണ് പ്രശ്‌നം. നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന എല്ലാ വാക്‌സിനുകളും ഡെല്‍റ്റയ്‌ക്കെതിരെ ഫലപ്രദമാണെന്നതിനാല്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കുകയാണ് വേണ്ടതെന്നും പഠനം നടത്തുന്ന വിദഗ്ധര്‍ പറയുന്നു.