Pages

*അശരണര്‍ക്കും ആലംബഹീനര്‍ക്കും കരുതൽ ; വാതിൽപ്പടി സേവനം സെപ്റ്റംബറിൽ*

*അശരണര്‍ക്കും ആലംബഹീനര്‍ക്കും കരുതൽ ; വാതിൽപ്പടി സേവനം സെപ്റ്റംബറിൽ*
13-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

അശരണര്‍ക്കും ആലംബഹീനര്‍ക്കും കരുതലൊരുക്കാന്‍സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘വാതില്‍പ്പടി സേവനം' പദ്ധതി ആദ്യഘട്ടം സെപ്തംബറില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 50 തദ്ദേശസ്ഥാപനത്തില്‍ ആദ്യഘട്ടം ആരംഭിച്ച്‌ ഡിസംബറില്‍ സംസ്ഥാന വ്യാപകമാക്കുമെന്നും ആലോചനാ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ആജീവനാന്ത സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ധനസഹായം ലഭ്യമാക്കാന്‍ അപേക്ഷ തയ്യാറാക്കല്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷനും അടിയന്തരാവശ്യത്തിനുള്ള മരുന്നുമെത്തിക്കല്‍, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സേവനങ്ങള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാക്കും. തുടര്‍ന്ന് മറ്റു സേവനങ്ങളും ഉള്‍പ്പെടുത്തും. വാര്‍ഡംഗത്തിന്റെ അധ്യക്ഷതയില്‍ ആശാ വര്‍ക്കര്‍, കുടുംബശ്രീ പ്രതിനിധി, സന്നദ്ധസേവന വളന്റിയര്‍മാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സേവനം ആവശ്യമായവരുമായി ആശാ വര്‍ക്കര്‍മാര്‍ ബന്ധപ്പെടും. സേവനത്തിന് കമ്മിറ്റി അംഗങ്ങളെ വിളിക്കാം.

അംഗങ്ങളുടെ ഫോണ്‍ നമ്പറുള്ള കാര്‍ഡ് വിതരണം ചെയ്യും. അക്ഷയ കേന്ദ്രങ്ങളും സന്നദ്ധസേവന വളന്റിയര്‍മാരും ആശാവര്‍ക്കര്‍മാരുടെ സഹായത്തിനുണ്ടാകും.
സന്നദ്ധ സേനാംഗങ്ങളെ തദ്ദേശസ്ഥാപനങ്ങള്‍ കണ്ടെത്തണം. എന്‍.എസ്‌.എസ്, എന്‍.സി.സി വളന്റിയര്‍മാരെ ഭാഗമാക്കാം. മരുന്നുകള്‍ ആരോഗ്യ വകുപ്പ് ഉറപ്പാക്കണം. പ്രവര്‍ത്തന പുരോഗതി ജില്ലാ-തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ നിരന്തരം അവലോകനംചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായാധിക്യത്താല്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍, ഭിന്നശേഷിക്കാര്‍, കിടപ്പിലായവര്‍, ചലനപരിമിതിയുള്ളവര്‍ എന്നിവര്‍ക്ക് പിന്തുണയായാണ് പദ്ധതി പ്രഖ്യാപിച്ചത്. യോഗത്തില്‍ മന്ത്രിമാരായ എം.വി ഗോവിന്ദന്‍, ആര്‍.ബിന്ദു, വീണാ ജോര്‍ജ്, എം.എല്‍.എമാരായ ഐ.ബി സതീഷ്, മുഹമ്മദ് മുഹസിന്‍, കെ.വി സുമേഷ്, ജോബ് മൈക്കിള്‍ എന്നിവരും പങ്കെടുത്തു.
➖➖➖➖➖➖➖➖➖➖

കടപ്പാട്*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪