*കൊവിഡ് ബാധിച്ച് മരിച്ച 97% പേരും വാക്സീൻ എടുക്കാത്തവർ; ഗുരുതരാവസ്ഥയിലുള്ള 98% പേരും വാക്സീനെടുത്തിട്ടില്ല*


09-Sep-2021

തിരുവനന്തപുരം: കൊവിഡ് വാക്സീൻ എടുക്കാത്തവർ ജാഗ്രതൈ. കഴിഞ്ഞ രണ്ടര മാസത്തിനിടെ സംഭവിച്ച കൊവിഡ് മരണങ്ങളിൽ 
97 ശതമാനവും വാക്സീൻ എടുക്കാത്തവരാണെന്നാണ് ആരോഗ്യവകുപ്പിന്റെ പഠന റിപ്പോർട്ട്. ജൂൺ 18 മുതൽ സെപ്റ്റംബർ മൂന്നുവരെയുള്ള കാലയളവിലെ മരണങ്ങളാണ് ആരോഗ്യവകുപ്പ് പഠന വിധേയമാക്കിയത്. ഇതനുസരിച്ച് കൊവിഡ് ബാധിച്ച് മരിച്ച 9195പേരിൽ 8290പേരും വാക്സീൻ ഒരു ഡോസ് പോലും എടുത്തിരുന്നില്ല. മുഖ്യമന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയത് അനുസരിച്ച് 9ലക്ഷത്തിലേറെപ്പേർ വാക്സീൻ എടുക്കാൻ വിമുഖത തുടരുന്നു എന്നതാണ്.

ഇക്കഴിഞ്ഞ രണ്ടരമാസക്കലയളവിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് തൃശൂരിലാണ്. ഇവിടെ മരിച്ചവരിൽ 1021 പേരും ഒരു ഡോസ് വാക്സീൻ പോലും എടുത്തിരുന്നില്ല. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് , 130പേരാണ് ഒരു ഡോസ് വാക്സീൻ പോലും എടുക്കാതെ കൊവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്ത‌പുരം 988, പാലക്കാട് 958, മലപ്പുറം 920,കോഴിക്കോട് 916,കൊല്ലം 849,എറണാകുളം 729, കണ്ണൂർ 598,കോട്ടയം 309,കാസർകോഡ് 233, ആലപ്പുഴ 282, പത്തനംതിട്ട 208, ഇടുക്കി 149 ഇങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.

നിലവിൽ കൊവിഡ് ഗുരുതരമായി തീവ്രപരിചരണ വിഭാഗങ്ങളിലും വെന്റിലേറ്ററുകളിലും കഴിയുന്ന 98ശതമാനം പേരും ഒരു ഡോസ് വാക്സീൻ പോലും എടുത്താത്തവരാണെന്നും ആരോഗ്യവകുപ്പിന്റെ പഠന റിപ്പോർട്ട് പറയുന്നു. വാക്സീൻ എടുത്തവരിൽ ആന്റിബോഡി ഉൽപാദനം നടക്കാത്ത രീതിയിൽ മറ്റ് ഗുരുതര രോഗമുള്ളവരും ആരോഗ്യാവസ്ഥ ഗുരുതരമായി ആശുപത്രികളിലുണ്ട്. എന്നാൽ ഇത് വെറും രണ്ട് ശതമാനം മാത്രമാണ്. 

ആരോഗ്യ വകുപ്പിന്റെ പഠന റിപ്പോർട്ട് അനുസരിച്ച് ഒരു ഡോസ് വാക്സീൻ മാത്രം എടുത്ത 700പേരാണ് കൊവിഡ് വന്ന് മരിച്ചത്. രണ്ട് ഡോസ് വാക്സീനും എടുത്ത 200പേരും മരിച്ചു. ഇവരിൽ ഭൂരിഭാഗത്തിനും പ്രമേഹം , രക്ത സമ്മർദം,ഹൃദ്രോഗം, വൃക്കരോഗം ഉൾപ്പെടെ ഗുരുതര രോഗങ്ങളുണ്ടായിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. 

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*