*എന്താണ് നിപ്പ വൈറസ്..? രോഗ ലക്ഷണങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും*


07-09-2021

➖➖➖➖➖➖➖➖➖➖

സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചിരിക്കുകയാണ്. നിപ്പ കേരളത്തില്‍ മനുഷ്യരില്‍ ആദ്യമായ സ്ഥിരീകരിച്ചത് കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്ത് പഞ്ചായത്തിലുള്ള സൂപ്പിക്കട, ആവടുക്ക മേഖലയിലാണ്. വീണ്ടും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിപ്പ എന്ത്, ലക്ഷണങ്ങള്‍, എങ്ങനെ പ്രതിരോധിക്കാം എന്നിവയെക്കുറിച്ച്‌ കൂടുതല്‍ അറിയാം.

*എന്താണ് നിപ്പ വൈറസ്*

ഹെനിപ്പ വൈറസ് ജനുസിലെ നിപ്പ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ വൈറസാണ്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്നതാണ് നിപ്പ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖം ബാധിച്ചവരെ പരിചരിക്കുന്നവരിലേക്കും രോഗം പകരാന്‍ സാധ്യതയുണ്ട്. ആശുപത്രി ജീവനക്കാരും അതീവ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെ രോഗം പകരും. അഞ്ച് മുതല്‍ 14 ദിവസം വരെയാണ് രോഗാണു ശരീരത്തില്‍ കഴിയുക. പിന്നീട് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഈ കാലത്ത് രോഗം മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ 14 ദിവസം വേണമെന്ന് ചുരുക്കം.

*രോഗലക്ഷണങ്ങള്‍*

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച്‌ ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, മസ്തിഷ്‌ക സ്രവമായ സെറിബ്രോ സ്പൈനല്‍ ഫ്ലൂയിഡ് എന്നിവയില്‍നിന്നും റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ ഉപയോഗിച്ച്‌ വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും.
അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലിസ പരിശോധനയിലൂടെയും രോഗം തിരിച്ചറിയാന്‍ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

*രോഗ സ്ഥിരീകരണം*

തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ലൂയിഡ് എന്നിവയില്‍ നിന്ന് റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ ഉപയോഗിച്ച്‌ വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലീസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാംപിളുകളില്‍ ഇമ്യൂണോ ഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാന്‍ സാധിക്കും.

*സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍*

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിലെത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്ന് തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകള്‍ കഴിച്ച പഴങ്ങള്‍ ഒഴിവാക്കുക

*രോഗം പകരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍*

▪️രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച്‌ നന്നായി കഴുകുക.

▪️രോഗിയുമായി ഒരു മീറ്ററെങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്ത് നിന്ന് അകലം പാലിക്കുകയും ചെയ്യുക.

▪️രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

▪️വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക

*ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*

▪️രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക.

▪️രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക

▪️സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക.

▪️രോഗമുണ്ടെന്ന് സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

▪️ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച്‌ കൈ കഴുകുക

▪️രോഗികളെ മറ്റ് അസുഖം ബാധിച്ചവരില്‍ നിന്ന് അകറ്റി നിര്‍ത്തുക

*സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം*

▪️മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ് . തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന N-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്ബോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.

▪️കൈകള്‍ സോപ്പുപയോഗിച്ച്‌ 20 സെക്കന്റെങ്കിലും വ്യത്തിയായി കഴുകുക.

▪️ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി ഡിസ്പോസിബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

▪️ ഓട്ടോക്ലേവ് ചെയ്യുക, ഗ്ലൂട്ടറാല്‍ഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണു നശീകരണത്തിന് ഉപയോഗിക്കേണ്ടത്.

*രോഗം വന്ന് മരിച്ചവരില്‍ നിന്ന് രോഗം പടരാതിരിക്കാനുള്ളമുന്‍കരുതലുകള്‍*

മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും ശാരീരികസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ചുംബിക്കുക, കവിളില്‍ തൊടുക എന്നിങ്ങനെയുള്ള സ്നേഹപ്രകടനങ്ങള്‍ ഒഴിവാക്കണം. മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറയ്ക്കുക. മൃതദേഹത്തെ കുളിപ്പിച്ചതിന് ശേഷം കുളിപ്പിച്ച വ്യക്തികള്‍ സോപ്പ് തേച്ച്‌ കുളിക്കേണ്ടതാണ്.. മരിച്ച വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ പാത്രങ്ങള്‍ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കള്‍ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിച്ച്‌ കഴുകേണ്ടതാണ്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*