*അന്നും ഇന്നും നാളെയും ഒരേ നിലപാട് ; കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി*


01-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് ഇക്കാര്യത്തില്‍ അപ്പോഴും ഇപ്പോഴും നാളെയും പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് തന്നെ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡി.വൈ.എഫ്‌.ഐ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് യൂത്ത് സെന്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

*മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ..*

നമ്മുടെ രാജ്യത്ത് പൗരത്വം തീരുമാനിച്ചിരുന്നത് ഒരു കാലത്തും മതാടിസ്ഥാനത്തില്‍ അല്ലായിരുന്നു. ഏത് മതത്തില്‍ പെട്ടു എന്നുളളത് പൗരത്വം ലഭിക്കുന്നതിനുളള അവകാശമല്ല. അതിനുളള മാനദണ്ഡവും അല്ല. മതത്തെപ്പറ്റി, മതവിശ്വാസത്തെ പറ്റി മതനിരപേക്ഷതയുടെ നിലപാട് ഏത് വിശ്വാസിക്കും ഏത് മതത്തിലും വിശ്വസിക്കാന്‍ അവകാശമുണ്ട്. അത് പോലെ തന്നെ ഒരു മതത്തിലും വിശ്വസിക്കാതെ ജീവിക്കാനും അവകാശമുണ്ട്. ഇതെല്ലാം കൂടിച്ചേര്‍ന്നതാണ് മതനിരപേക്ഷതയുടെ അടിസ്ഥാനം.

എന്നാല്‍ നമ്മുടെ രാജ്യത്ത് ഒരു വിഭാഗം ആളുകളെ വേര്‍തിരിച്ച്‌ നിര്‍ത്താന്‍, പൗരത്വം അടക്കം നിഷേധിക്കുന്ന നടപടികളിലേക്ക് നീങ്ങാന്‍ ഇടയാക്കുന്ന വിധത്തില്‍ പൗരത്വം നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നു. ശക്തമായ പ്രതിഷേധം രാജ്യത്താകെ ഉയര്‍ന്നു. ഇത്തരം കാര്യങ്ങളില്‍ എല്ലാ ഘട്ടങ്ങളിലും വ്യക്തതയുളള നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുളളത്. വിവിധ സംസ്ഥാനങ്ങളില്‍ ഇടത് പക്ഷം നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാര്‍ കേരളത്തിലാണ് എന്നത് കൊണ്ട് തന്നെ, പൗരത്വ നിയമം വന്ന ഘട്ടത്തില്‍ തന്നെ പൗരത്വ നിയമ ഭേദഗതി തങ്ങള്‍ ഇവിടെ നടപ്പിലാക്കാന്‍ തയ്യാറല്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആ നിലപാടിനെ പരിഹസിച്ചവരുണ്ട്. രാജ്യം ഒരു നിയമം പാസ്സാക്കിയാല്‍ സംസ്ഥാനത്ത് നടപ്പാക്കില്ല എന്ന് പറയുന്നത് എങ്ങനെയാണ് എന്ന് ചോദിച്ചവരുണ്ട്.

പക്ഷേ നാം സ്വീകരിച്ച നിലപാട് അപ്പോഴും ഇപ്പോഴും നാളെയും ഇവിടെ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ല എന്നത് തന്നെയാണ്. ഇത്തരം കാര്യങ്ങളില്‍ വ്യക്തതയോടെയുളള സമീപനം സ്വീകരിച്ച സംഘടനയാണ് ഡിവൈഎഫ്‌ഐ. രാജ്യത്താകെ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന നിലപാട് ശക്തമായി തന്നെ ഡി.വൈ.എഫ്‌.ഐ സ്വീകരിച്ചു. ഇക്കാര്യത്തില്‍ മാത്രമല്ല രാജ്യത്തെ ബാധിക്കുന്ന മറ്റ് ഒട്ടേറെ പ്രശ്‌നങ്ങളില്‍ പ്രത്യേക ലക്ഷ്യത്തോടെ ഈ ശക്തികള്‍ നടപ്പിലാക്കിയ കാര്യങ്ങളില്‍ വേറിട്ട സമീപനം സ്വീകരിക്കാന്‍ ഡി.വൈ.എഫ്‌.ഐക്ക് സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് വര്‍ഗീയതയുമായി സമരസപ്പെടുകയാണ് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അനുഭവത്തില്‍ നിന്ന് പാഠം പഠിക്കുന്നില്ല. നാടിനും സമൂഹത്തിനും വേണ്ടത്താവരെ കോണ്‍ഗ്രസ് ചേര്‍ത്ത് പിടിക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ നിയമത്തിന് എതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നു. ദില്ലിയില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം അണിനിരന്ന് ശക്തമായ സമരങ്ങള്‍ നടന്നു. കേരളം പൗരത്വ നിയമത്തിന് എതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയിരുന്നു. രാജ്യത്ത് ആദ്യമായി പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കുന്ന സംസ്ഥാനമായി കേരളം മാറി. ഭരണപക്ഷവും പ്രതിപക്ഷവും ഐക്യകണ്ഠമായാണ് പ്രമേയം പാസ്സാക്കിയത്. പൗരത്വ നിയമം ലക്ഷ്യമിടുന്നത് മതരാഷ്ട്രമാണെന്നും അത് സമത്വ തത്വത്തിന്റെ ലംഘനമാണെന്നും നിയമസഭ പാസ്സാക്കിയ പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. കേന്ദ്രം പാസ്സാക്കിയ നിയമം റദ്ദാക്കണം എന്നും പ്രമേയം ആവശ്യപ്പെട്ടു.
➖️➖️➖️➖️➖️➖️➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*