*കരിപ്പൂരിൽ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് ; പ്രതിഷേധം ശക്തം*


04-11-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

രാജ്യത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ ഇത്തവണയും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തം. കേരളത്തിലെ 80 ശതമാനത്തിലധികം ഹജ്ജ് അപേക്ഷകരും മലബാര്‍ മേഖലയില്‍ നിന്നുള്ളവരായിരിക്കെ കേവലം 20% ഹജ്ജ് യാത്രക്കാര്‍ മാത്രം ആശ്രയിക്കുന്ന കൊച്ചി എയര്‍പോര്‍ട്ടിനെ മാത്രം യാത്രാ കേന്ദ്രമാക്കി മാറ്റിയത് ബഹുഭൂരിപക്ഷം ഹജ്ജ് യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്ന് കേരള ഹജ്ജ് വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 2019-ല്‍ 9329 പേരാണ് കരിപ്പൂരില്‍ നിന്ന് യാത്ര പുറപ്പെട്ടത്. എന്നാല്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് ആകെ 2143 പേര്‍ മാത്രമാണ് പുറപ്പെട്ടത്. 2020-ല്‍ 8733 പേര്‍ കരിപ്പൂരിനെ യാത്രാ കേന്ദ്രമായി തെരെഞ്ഞെടുത്തപ്പോള്‍ 2101 പേര്‍ മാത്രമാണ് കൊച്ചിയെ തെരെഞ്ഞെടുത്തത്. മാത്രമല്ല ഉത്തര മലബാര്‍ ജില്ലകളില്‍ നിന്ന് പ്രായമായ ഹാജിമാര്‍ പോലും 10 മണിക്കൂറോളം യാത്ര ചെയ്താണ് കൊച്ചിയിലെത്തുന്നത്.

2015-ല്‍ റെണ്‍വേ കാര്‍പറ്ററിംഗ് വര്‍ക്കിന്റെ പേരില്‍ കരിപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് മാറ്റിയത് . തുടര്‍ന്ന് വന്ന വര്‍ഷങ്ങളിലും ഇത് പുന:സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ശക്തമായ ജനകീയ പ്രക്ഷോപം കാരണം 2018 ല്‍ കരിപ്പൂര്‍ വീണ്ടും എംബാര്‍കേഷന്‍ പോയിന്റായി പ്രഖ്യാപനം വന്നു. നേരത്തെ ഒന്നര ദശകത്തിലധികം കാലം ആയിരക്കണക്കിന് ഹാജിമാര്‍ എംബാര്‍ക്കേഷന്‍ പോയന്റായി ഉപയോഗിച്ചിരുന്നതുമായ കരിപ്പൂര്‍ വിമാനത്താവളവും 7 കോടിയിലധികം ചിലവില്‍ സ്ഥാപിതമായ വിശാല സൗകര്യമുള്ള ഹജ്ജ് ഹൗസും , പുതുതായി 2 കോടിയോളം രൂപ ചിലവില്‍ പണി പൂര്‍ത്തിയാകുന്ന വനിതാ ബ്ലോക്കും ഉണ്ടായിരിക്കെ അതെല്ലാം ഒഴിവാക്കി കൊച്ചിയിലേക്ക് എംബാര്‍ക്കേഷന്‍ മാറ്റിയത് വിശുദ്ധ തീര്‍ത്ഥാടനത്തിന് പുറപ്പെടുന്ന ഹാജിമാരോട് കാണിക്കുന്ന ക്രൂരതയാണ്.

കേന്ദ്ര സര്‍ക്കാരും ഹജ്ജ് എവിയേഷന്‍ മന്ത്രാലയങ്ങളും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും തീരുമാനം തിരുത്തി കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ക്ക് കരിപ്പൂരില്‍ എം ബാര്‍ക്കേഷന്‍ നിലനിര്‍ത്തണമെന്ന് കേരള ഹജ്ജ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുന:സ്ഥാപിക്കുക, വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നവംബര്‍ 6ന് ധര്‍ണ്ണ സമരം നടത്തുമെന്നും സംഘടന അറിയിച്ചു. ശനിയാഴ്ച കാലത്ത് 10 മണി മുതല്‍ വൈകീട്ട് ആറ് മണി വരെ എയര്‍പോര്‍ട്ട് പരിസരത്ത് ന്യൂമാന്‍ ജംഗ്ഷനിലാണ് ധര്‍ണ സംഘടിപ്പിക്കുക. മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മത - രാഷ്ട്രീയ - സാംസകാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ധര്‍ണയില്‍ പങ്കെടുക്കും.
➖️➖️➖️➖️➖️➖️➖
കടപ്പാട് *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*