രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടു; ഇന്ധനവിലയിൽ ജനത്തിന് താത്കാലിക ആശ്വാസം: കോൺഗ്രസ് നേതാക്കളുടെ പ്രതികരണം



പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറയുന്ന രീതിയിൽ എക്സൈസ് തീരുവ കുറയ്ക്കാനുള്ള തീരുമാനം ജനങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2014ൽ യു. പി. എ. സർക്കാർ ഈടാക്കിയിരുന്ന നികുതിയുടെ ഇരുന്നൂറ്‌ ശതമാനമെങ്കിലും ഇപ്പോഴും സർക്കാർ ജനങ്ങളിൽ നിന്ന് ഈടാക്കുന്നുണ്ട് എന്നതാണ് വാസ്തവമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. സർക്കാരിന്റെ ദീപാവലി സമ്മാനം എന്നൊക്കെ വ്യാഖ്യാനം നൽകുന്നവർ അത് മറന്നു പോവരുതെന്നും ഉപതിരഞ്ഞെടുപ്പുകളിൽ ഉണ്ടായ തിരിച്ചടിയും ഉയർന്ന് വരുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ സമ്മർദ്ദവും ആണ് സർക്കാരിനെ ഇപ്പോൾ ഈ നടപടിക്ക് പ്രേരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് വിലനിയന്ത്രണാധികാരം കമ്പനികൾക്ക് നൽകിയതാണ് ഇന്ധന വില കൂടാൻ കാരണം എന്ന വാദം ഉയർത്തി ജനങ്ങളെ പിഴിഞ്ഞ് കൊണ്ടിരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ നടപടിയെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.


കടപ്പാട് 24 News