//ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടേത് നാടകമെന്ന് മോട്ടർ വാഹന വകുപ്പ്; ‘നെപ്പോളിയനും’ പെട്ടു//

//ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടേത് നാടകമെന്ന് മോട്ടർ വാഹന വകുപ്പ്; ‘നെപ്പോളിയനും’ പെട്ടു//
09-Aug-2021


കണ്ണൂർ∙ ഇ–ബുൾ ജെറ്റ് വ്ലോഗർ സഹോദരങ്ങളായ കിളിയന്തറ വിളമന നെച്ചിയാട്ട് എബിൻ വർഗീസിനും ലിബിനുമെതിരെ മോട്ടർ വാഹന വകുപ്പ് ചുമത്തിയത് 9 നിയമലംഘനങ്ങള്‍. മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആർടി ഓഫിസിൽ ബഹളം വച്ചതിനെത്തുടർന്ന് ഇരുവരും അറസ്റ്റിലായതിനു പിന്നാലെയാണ് കൂടുതൽ വിവരം പുറത്തുവന്നത്. വാൻ ലൈഫ് ചിത്രീകരിക്കുന്ന യുട്യൂബ് ചാനലായ ഇ–ബുൾ ജെറ്റിന്റെ വാനായ ‘നെപ്പോളിയൻ’ ഒൻപതു നിയമലംഘനങ്ങൾ നടത്തിയെന്നാണ് മോട്ടർ വാഹന വകുപ്പ് നൽകിയ ചെക്ക് റിപ്പോർട്ടിൽ പറയുന്നത്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മോട്ടർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം 42,000 രൂപ പിഴയിട്ടിരുന്നു. തുടർന്ന് ട്രാൻസ്പോർട് കമ്മിഷണറുടെ നിർദേശപ്രകാരമാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എബിൻ വർഗീസിന്റെ പേരിലാണ് വാൻ. ടാക്സ് പൂർണമായി അടച്ചില്ല, വാഹനത്തിന്റെ നിറം മാറ്റി, അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ചു, ഗ്ലാസുകളിലും വാഹനത്തിലും സ്റ്റിക്കർ ഒട്ടിച്ചു, അപകടകരമായ രീതിയിൽ വാനിനു പിന്നിൽ സൈക്കിളുകൾ ഘടിപ്പിച്ചു തുടങ്ങിയ നിയമലംഘനങ്ങളാണ് ചൂണ്ടിക്കാട്ടിയത്.

*എല്ലാം ലൈവിൽ!*

എബിനും ലിബിനും താമസിക്കുന്ന അങ്ങാടിക്കടവിലെ വീട്ടിൽനിന്ന് രണ്ടാം തവണയാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വണ്ടി പിടിച്ചെടുക്കുന്നത്. രാവിലെ ഒൻപതോടെ ആർടി ഓഫിസിൽ എത്തിയ എബിനും ലിബിനും വാഹനം വിട്ടുകിട്ടണമെന്നു വാദിച്ച് ഓഫിസിൽനിന്ന് ലൈവ് വിഡിയോ ചെയ്തു. ഇതിനിടെ ആർടി ഓഫിസിലെ കംപ്യൂട്ടർ മോണിറ്റർ താഴെ വീണു തകർന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

വിവരമറിഞ്ഞ് ഒട്ടേറെ ആരാധകരും ആർടി ഓഫിസ് പരിസരത്ത് എത്തി. ഇതോടെ ഓഫിസ് പ്രവർത്തനം തടസ്സപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടി ആർടി ഓഫിസ് അധികൃതർ ടൗൺ പൊലീസിനു പരാതി നൽകി. തുടർന്ന് പൊലീസ് എത്തി വ്ലോഗർമാരെ ബലപ്രയോഗത്തിലൂടെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഈ ദൃശ്യവും ഇവർ മൊബൈൽ ഫോണിൽ തൽസമയം പകർത്തി യൂട്യൂബിൽ ലൈവായി നൽകുന്നുണ്ടായിരുന്നു.

വ്ലോഗർമാരെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് ജില്ലയ്ക്ക് പുറത്തുനിന്ന് ഉൾപ്പെടെ ഒട്ടേറെ ആരാധകർ ടൗൺ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിലയുറപ്പിച്ചു. ഇവരെ പിരിച്ചുവിടാൻ പൊലീസിനു പലവട്ടം ഇടപെടേണ്ടി വന്നു. ഉച്ചയ്ക്കു ശേഷം ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. പൊലീസ് ബസിൽ കയറ്റിയപ്പോൾ ഇരുവരും അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. പരിശോധനയ്ക്കു ശേഷം ഇവരെ കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ആർടി ഓഫിസ് കോംപൗണ്ടിൽ സൂക്ഷിച്ച ‘നെപ്പോളിയൻ’ വാൻ വൈകിട്ടോടെ എആർ ക്യാംപ് പരിസരത്തേക്കു മാറ്റി.

*മോട്ടർ വാഹന വകുപ്പ് പറയുന്നത്:*

ടാക്സ് അടച്ചതിൽ കുറവുണ്ടായത് ഉൾപ്പെടെ 9 നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വാഹനത്തിന് പിഴയിട്ടതെന്ന് ആർടിഒ പറഞ്ഞു. നിയമവിരുദ്ധമായ രീതിയിൽ ഒട്ടേറെ രൂപമാറ്റങ്ങൾ വാഹനത്തിൽ വരുത്തിയിട്ടുണ്ട്. റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ വെള്ള നിറം എന്നു രേഖപ്പെടുത്തിയ വാഹനത്തിന്റെ നിറം അനുമതിയില്ലാതെ കറുപ്പാക്കി മാറ്റി, തീവ്രപ്രകാശമുള്ള ലൈറ്റുകൾ ഘടിപ്പിച്ചു, വാനിന്റെ ഉൾവശം കാണാൻ പറ്റാത്ത വിധം സ്റ്റിക്കറുകൾ ഒട്ടിച്ചു, റജിസ്ട്രേഷൻ നമ്പർ നിയമാനുസൃതം പ്രദർശിപ്പിച്ചില്ല, വാഹനത്തിനു പിന്നിൽ അപകടകരമായ രീതിയിൽ സൈക്കിളുകൾ ഘടിപ്പിച്ചു തുടങ്ങി 9 നിയമലംഘനങ്ങൾക്കാണ് കഴിഞ്ഞ ദിവസം പിഴയിട്ടത്. ഈ വാഹനം ഓടിച്ചാൽ റോഡിലെ മറ്റ് വാഹനങ്ങൾക്ക് അപകടമുണ്ടാകാൻ സാധ്യതയുണ്ട്.

നിയമലംഘനങ്ങൾ മാറ്റണമെന്നും ടാക്സ് അടയ്ക്കണമെന്നും ആവശ്യപ്പെട്ട് ആദ്യ തവണ വാഹനം വിട്ടുനൽകിയെങ്കിലും മോട്ടർ വാഹന വകുപ്പിനെ അധിക്ഷേപിക്കുന്ന വിധത്തിലും നിയമലംഘനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലും ഇവർ യുട്യൂബിൽ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാര്യം ട്രാൻസ്പോർട്ട് കമ്മിഷണറുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വാഹനം വീണ്ടും കസ്റ്റഡിയിലെടുക്കാൻ നിർദേശം ലഭിച്ചത്. ഇതുപ്രകാരമാണ് ഞായറാഴ്ച വാഹനം പിടിച്ചെടുത്തത്.

മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ ചെക്ക് റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ നിയമപരമായി അക്കാര്യം അറിയിക്കാനും പിഴ കുറച്ചുകിട്ടാനുമെല്ലാം വഴിയുണ്ട്. എന്നാൽ അതിനു മുതിരാതെ ആർടി ഓഫിസിനു മുന്നിൽ വന്ന് പ്രശ്നങ്ങളുണ്ടാക്കാനും ജോലി തടസ്സപ്പെടുത്താനുമാണ് യുട്യൂബർമാർ ശ്രമിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മോട്ടർ വാഹന വകുപ്പിന്റെ ഓഫിസിൽ വിഡിയോ ചിത്രീകരിക്കുന്നതിനിടെ ഇവരുടെ കൈ തട്ടി ഓഫിസിലെ കംപ്യൂട്ടർ മോണിറ്റർ നിലത്തുവീണു തകരുകയും ചെയ്തു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ആൾക്കൂട്ടമുണ്ടാക്കുകയും ചെയ്തു. ഇതൊരു നാടകമാണെന്നും തെറ്റായ സന്ദേശമാണ് ഇവർ നൽകുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

*വ്ലോഗർമാർ പറയുന്നത്:*

പെർമിറ്റ് കാലാവധി കഴിഞ്ഞെന്ന് ആരോപിച്ച് ഓഗസ്റ്റ് 7നാണ് ആദ്യമായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വണ്ടി പിടിച്ചെടുത്തത്. എന്നാൽ പെർമിറ്റ് കാലാവധി കഴിഞ്ഞിരുന്നില്ലെന്നാണ് വ്ലോഗർമാർ പറയുന്നത്. പെർമിറ്റ് പുതുക്കാനായി അക്ഷയ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് ഒന്നര മാസത്തോളം കാലാവധി ബാക്കിയുണ്ടെന്നു മനസ്സിലാക്കിയത്. പിറ്റേന്ന് കണ്ണൂരിൽ ആർടിഒ ഓഫിസിൽ എത്തി ഇക്കാര്യം അറിയിക്കുകയും രേഖകളെല്ലാം ഹാജരാക്കുകയും ചെയ്തതോടെ വണ്ടി വിട്ടുകിട്ടിയെന്നും ഇവർ പറഞ്ഞു. എന്നാൽ പിറ്റേന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വീണ്ടും 42,000 രൂപ പിഴ ചുമത്തി വണ്ടി പിടിച്ചെടുക്കുകയായിരുന്നു.

വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ വീട്ടുവളപ്പിൽനിന്നാണ് വീണ്ടും വണ്ടി ഉദ്യോഗസ്ഥർ ഓടിച്ചു കൊണ്ടുപോയത്. ട്രാവലർ വാൻ രൂപമാറ്റം വരുത്തിയാണ് വാൻ ലൈഫിന് പറ്റുന്ന തരത്തിലാക്കി മാറ്റിയത്. 15 ലക്ഷത്തോളം സബ്സ്ക്രൈബർമാരുള്ള യൂ ട്യൂബ് ചാനലാണ് ഇ ബുൾ ജെറ്റ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും യാത്ര പോകേണ്ടതിനാലാണ് കൂടുതൽ ലൈറ്റുകൾ ഘടിപ്പിച്ചത്. ഇവയൊന്നും സാധാരണ റോഡുകളിൽ ഉപയോഗിക്കാറില്ലെന്നും കടുത്ത മഞ്ഞും മറ്റുമുള്ള മേഖലകളിൽ എത്തുമ്പോഴും രാത്രിയിൽ ക്യാംപിങ് സമയത്ത് വെളിച്ചത്തിനായും മറ്റും മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നും ഇവരുടെ ആരാധകർ പറയുന്നു.
➖➖➖➖➖➖➖➖