//കൊവിഡില് വ്യാപാരികള്‍ കടുത്ത ദുരിതത്തില്‍; പൂട്ടിയത് 20000ല്‍പരം കടകള്‍//

//കൊവിഡില് വ്യാപാരികള്‍ കടുത്ത ദുരിതത്തില്‍; പൂട്ടിയത് 20000ല്‍പരം കടകള്‍//
29-July-2021

സംസ്ഥാനത്തെ 14 ലക്ഷം വ്യാപാര സ്ഥാപനങ്ങളില്‍ കൊവിഡ് കാലത്ത് 20000 എണ്ണം അടച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെതാണ് ഞെട്ടിക്കുന്ന കണക്കുകള്‍.

45000 വ്യാപാരികള്‍ ജപ്തി ഭീഷണിയിലാണ്. കൊവിഡ് കാലത്ത് വ്യാപാരി വ്യാവസായി വിഭാഗത്തിലെ 11 പേര്‍ ആത്മഹത്യ ചെയ്തതായയും ഏകോപന സമിതിയുടെ പ്രാഥമിക കണക്കുണ്ട്. വ്യാപാരി മേഖല കൊവിഡില്‍ തകര്‍ന്നു. നാല് ദിവസം കട തുറന്നാലും ഒരു മാസത്തെ വാടക നല്‍കി വ്യാപാരികള്‍ കടത്തിലായി. ജപ്തി ഭീഷണിക്ക് നടുവിലാണ് വ്യാപാരികള്‍.

പൂട്ടിയതിന്റെയും അടച്ചതിന്റെയും കണക്ക് എടുക്കുകയാണെന്ന് വ്യവസായികളുടെ പ്രതിനിധി ടി നാസറുദ്ദീന്‍ പറഞ്ഞു. തുറക്കാത്ത കടകളാണ് അധികം. പേരിന് തുറന്നുവച്ചിട്ടുള്ളവരുമുണ്ട്. 21 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. കടം വാങ്ങിയവര്‍ക്ക് അമിതമായ പലിശ നല്‍കേണ്ടി വരുന്നു. പണം തിരിച്ചടയ്ക്കാന്‍ സാധിക്കാതെയായി. സര്‍ക്കാര്‍ വാക്‌സിന്‍ തരാതെ വാക്‌സിന്‍ അടിച്ചില്ലെന്ന് പറഞ്ഞ് കട തുറന്നാല്‍ പൊലീസ് കേസ് എടുത്തു പിഴ ഇടക്കുന്നുവെന്ന് നാസറുദ്ദീന്‍ പറഞ്ഞു.

ഇതിനും അപ്പുറത്തേക്കാണ് ആഘാതം. പല വ്യാപാരികളും ലോണ്‍ എടുത്ത് ദിവസം അടവ് നല്‍കുന്നതാണ്. 60 ശതമാനത്തോളം കടകള്‍ അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് പൂര്‍ണമായി ഇല്ലാതായി. 20000 കടകള്‍ പൂട്ടിയപ്പോള്‍ 80000 പേര്‍ക്കാണ് തൊഴില്‍ ഇല്ലാതായത്. വാടക കുടിശിക കൂടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പോലും വാടക ഇളവ് നല്‍കുന്നില്ല. വഖഫ് ബോര്‍ഡ്, ജിസിഡിഎ കെട്ടിടങ്ങളിലും കൃത്യമായി വാടക പിരിക്കുന്നുണ്ട്. ആഴ്ചയില്‍ 4 ദിവസം പ്രവര്‍ത്തിക്കുന്ന കടയ്ക്ക് മാസ വാടകയായ ഒരു ലക്ഷം എങ്ങനെ കൊടുക്കാന്‍ സാധിക്കുമെന്നും ചോദ്യം. ചെറിയ പെട്ടി കടകള്‍ മുതല്‍ വലിയ ടെക്‌സ്റ്റെല്‍സ് വരെയുണ്ട് പൂട്ടിപ്പോയവയില്‍. 45000 പേര്‍ ജപ്തി ഭീഷണിയിലാണെന്നും വിവരം. വ്യാപാരികള്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ പ്രതീക്ഷിക്കുകയാണ്.