സുപ്രീം കോടതി വിധി കേന്ദ്ര സഹകരണ പ്ലാനിനെ ബാധിക്കില്ല.


സുപ്രീം കോടതി വിധി കേന്ദ്ര സഹകരണ പ്ലാനിനെ ബാധിക്കില്ല.

 സഹകരണം സംസ്ഥാന വിഷയമാണെന്ന്‌ ഉറപ്പിച്ചുള്ള സുപ്രീംകോടതിയുടെ വിധി കേന്ദ്രത്തിന്‍െറ 'സഹകരണ  പ്ലാനി'നെ ബാധിക്കില്ല. 

സംസ്ഥാന സഹകരണ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍ 
കേന്ദ്ര ഇടപെടല്‍ സാധ്യമാകില്ലെന്ന്‌ മാത്രമാണ്‌ 
സുപ്രീംകോടതി വിധി. 

അന്ത:സംസ്ഥാന (മൾട്ടി സ്റ്റേറ്റ്) സഹകരണ സംഘങ്ങൾ രൂപവത്കരിക്കാനും അതിന്‌ നിയമനിര്‍മാണം നടത്താനും കേന്ദ്രത്തിന്‌ അധികാരമുണ്ടാകും. ഇതിന്‍െറ സാധ്യതകളായിരിക്കും ഇനി കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേന്ദ്രം പ്രയോജനപ്പെടുത്തുക. 

കേന്ദ്ര സഹകരണമന്ത്രാലയത്തിന്‌ കീഴില്‍ നടപ്പാക്കേണ്ട പരിഷ്കാരങ്ങൾക്ക്‌ കര്‍മപദ്ധതി തയ്യാറാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്‌. ഇതിനുവേണ്ട നിര്‍ദേശങ്ങൾ ബി.ജെ. പി. അനുകൂല സഹകരണ സംഘടനയായ സഹകാര്‍ഭാരതി സമര്‍പ്പിക്കും. നിലവിലെ മൾട്ടി സ്റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റീസ്‌ ആക്ടില്‍ ഭേദഗതിക്കുള്ള നിര്‍ദേശവും സഹകാര്‍ ഭാരതി മുന്നോട്ടുവെച്ചിട്ടുണ്ട്‌. സ്റ്റാര്‍ട്ടപ്പുകൾ, സ്വാശ്രയസംഘങ്ങൾ, ഫാര്‍മേഴ്‌സ്‌ പ്രൊഡ്യൂസേഴ്‌സ്‌ ഓര്‍ഗനൈസേഷനുകൾ എന്നിവ ഇത്തരം സഹകരണ സംഘങ്ങൾക്ക്‌ കിഴില്‍ തുടങ്ങാന്‍ വ്യവസ്ഥ കൊണ്ടുവരണമെന്നാണ്‌ നിര്‍ദേശം. അഞ്ച്‌ മൾട്ടി സ്റ്റേറ്റ്‌ 
സഹകരണ ബാങ്കുകൾ കേരളം പ്രവര്‍ത്തന പരിധിയാക്കി തുടങ്ങാനുള്ള ആലോചനയാണ്‌ സഹകാര്‍ ഭാരതിക്കുള്ളത്‌. തമിഴ്‌നാട്‌, കര്‍ണാടക സംസ്ഥാനങ്ങൾക്കൊപ്പം കേരളം കൂടി ഉൾപ്പെടുത്തി ഇത്തരം സഹകരണ വായ്പസംഘങ്ങൾ തുടങ്ങാനാണ്‌ ആലോചന. ഗുജാറാത്ത്‌, മഹാരാഷ എന്നിവിടങ്ങളിലെ ചില കൂട്ടായ്മകളും കേരളം പ്രവര്‍ത്തന പരിധിയാക്കി മൾട്ടി സ്റ്റേറ്റ്‌  സംഘങ്ങൾ   തുടങ്ങാന്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്‌. സംസ്ഥാന സഹകരണ ബാങ്കിനെക്കാൾ(കേരള ബാങ്ക്) മികച്ച പ്രവര്‍ത്തനവും മൂലധനശേഷിയും ഉറപ്പാക്കി കേരളത്തിലെ സഹകരണ വായ്പാമേഖലയില്‍ സ്വാധീനമുറപ്പിക്കാനാണ്‌ ബി.ജെ.പി. ലക്ഷ്യമിടുന്നത്‌. ഇത്തരം മൾട്ടി സ്റ്റേറ്റ്‌ സഹകരണ സംഘത്തിന്‌ കീഴില്‍ സ്വാശ്രയ സംഘങ്ങളും രൂപവത്കരിക്കും. അവര്‍ക്ക്‌ കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കി സംരംഭങ്ങൾ തുടങ്ങുന്നതാണ്‌ സഹകാര്‍ഭാരതി ആലോചിക്കുന്നത്‌. നിലവില്‍ 6000 സ്വാശ്രയ സംഘങ്ങൾ കേരളത്തില്‍ സഹകാര്‍ഭാരതിക്ക്‌ കീഴിലുണ്ട്.

സഹകരണ മാധ്യമവും പരിഗണനയില്‍ 

സഹകരണ മേഖലയിലെ വിഷയ ങ്ങൾ കൈകാര്യം ചെയ്യാന്‍ പ്രത്യേക മാധ്യമശ്രംഖല വേണമെന്ന നിര്‍ദേശവും സഹകാര്‍ഭാരതിക്കുണ്ട്‌. കേന്ദ്രത്തിന്‍െറ സഹകരണ പദ്ധതികൾ, ദേശീയ സഹകരണ ഏജന്‍സികളുടെ പദ്ധതികൾ, സഹകാര്‍ഭാരതിയുടെ പ്രവര്‍ത്ത നങ്ങൾ, പൊതുസഹകരണ വാര്‍ത്തകൾ എന്നിവ ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങൾ തുടങ്ങുന്നതും പരിഗണനയിലുണ്ട്‌.