*കരുതലോടെ നാളെമുതൽ സ്കൂളിലേക്ക്; ആദ്യഘട്ടത്തില്‍ ഒന്നുമുതൽ ഏഴുവരെയും 10, 12 ക്ലാസുകളും*


31-Oct-2021

തിരുവനന്തപുരം:കോവിഡ് ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ തിങ്കളാഴ്ച തുറക്കും. പ്രവേശനോത്സവത്തോടെ കുട്ടികളെ സ്വീകരിക്കാൻ സംസ്ഥാനം പൂർണസജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം കുട്ടികളെ അയക്കാൻ. ആശങ്കയുള്ള രക്ഷാകർത്താക്കൾ സാഹചര്യം വിലയിരുത്തിയശേഷം പിന്നീട് കുട്ടികളെ അയച്ചാൽ മതിയെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. രണ്ടുഡോസ് വാക്സിൻ എടുക്കാത്ത അധ്യാപകരും അനധ്യാപകരും രണ്ടാഴ്ചത്തേക്ക് സ്കൂളിൽ വരുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. അധ്യാപകരില്ലാത്തയിടങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കാൻ അനുമതിനൽകി. ലോവർ പ്രൈമറി സ്കൂളുകളിൽ പ്രഥമാധ്യാപകരെ കോടതി ഉത്തരവുപ്രകാരം നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

*ക്ളാസുകൾ ഇങ്ങനെ*

▪️ഒന്നുമുതൽ ഏഴുവരെയും പത്ത്, 12 ക്ലാസുകളും തിങ്കളാഴ്ച ആരംഭിക്കും
▪️ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികളേ പാടുള്ളൂ
▪️ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് ഒരു സമയം പകുതി കുട്ടികളേ പാടുള്ളൂ
▪️ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം (വിദ്യാർഥികൾ അധികമുള്ള സ്കൂളുകളിൽ രണ്ടുദിവസം) സ്കൂളിൽ വരാം. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസമായിരിക്കും. ഒരു ബാച്ചിൽ ഉൾപ്പെട്ട വിദ്യാർഥി സ്ഥിരമായി അതിൽത്തന്നെ തുടരണം
▪️വാഹനങ്ങളിൽ ഒരു സീറ്റിൽ ഒരു കുട്ടി മാത്രം
▪️ആദ്യ രണ്ടാഴ്ച ഹാജർ ഉണ്ടാകില്ല. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളായിരിക്കും
▪️ഉച്ചയ്ക്കുശേഷം ഓൺലൈൻ ക്ലാസ് തുടരും
▪️ആദ്യഘട്ടത്തിൽ ക്ളാസ് ഉച്ചവരെ മാത്രം

*സ്കൂളുകൾ ഇങ്ങനെ*

▪️ആകെ സ്കൂളുകൾ 15,452
▪️ആകെ വിദ്യാർഥികൾ 42,65,273
▪️ആകെ അധ്യാപകർ 1,75,000
▪️അനധ്യാപകർ 25,000
▪️വാക്സിനെടുക്കാത്ത അധ്യാപകർ 2282
▪️വാക്സിനെടുക്കാത്ത അനധ്യാപകർ 327
▪️ശുചീകരണം നടത്താത്ത സ്കൂളുകൾ 204
▪️ഫിറ്റ്നെസ് ലഭിക്കാത്ത സ്കൂളുകൾ 446
▪️ബസ് അറ്റകുറ്റപ്പണി നടത്താനുള്ള സ്കൂളുകൾ 1474

സംസ്ഥാനതല ഉദ്ഘാടനം കോട്ടൺഹില്ലിൽ

സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ തിങ്കളാഴ്ച രാവിലെ 8.30-ന് നടക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാ ജോർജ്, ആന്റണി രാജു, ജി.ആർ. അനിൽ എന്നിവർ പങ്കെടുക്കും.

24,300 തെർമൽ സ്കാനറുകൾ

കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി 24,300 തെർമൽ സ്കാനറുകൾ സ്കൂളുകളിൽ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. സോപ്പ്, ഹാൻഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിനായി 2.85 കോടി രൂപയും നവംബർ, ഡിസംബർ മാസങ്ങളിലെ 49 പ്രവൃത്തിദിനങ്ങളിലെ സ്കൂൾ ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിനായി 105.5 കോടി രൂപയും നൽകി. ഈ രണ്ടു മാസങ്ങളിലേക്കുള്ള പാചകത്തൊഴിലാളികളുടെ ഓണറേറിയം തുകയായ 45 കോടി രൂപയും മുൻകൂറായി വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുവദിച്ചു. സ്കൂൾ ഗ്രാന്റ് ഇനത്തിൽ 11 കോടി അനുവദിച്ചു. അക്കാദമിക് ആവശ്യങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമായി നവംബർ മാസത്തിനുള്ളിൽ ബാക്കി 11 കോടിയും നൽകും. സ്കൂൾ മെയിന്റനൻസ് ഗ്രാൻഡ് ഇനത്തിൽ എല്ലാ ഉപഡയറക്ടർമാർക്കും 10 ലക്ഷം രൂപവീതം അനുവദിച്ചു. എയ്ഡഡ് സ്കൂളുകൾ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ ഈ തുക ഉടൻ നൽകുമെന്നും മന്ത്രി അറിയിച്ചു.
➖️➖️➖️➖️➖️➖️➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*