*സ്കൂളിൽ ഒരു ഡോക്ടർ വേണം, ഇഴ ജന്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണം ; നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി*

24-10-2021
➖➖➖➖➖➖➖➖➖➖

നവംബര്‍ 1ന് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ അനുസരിച്ചുള്ള നടപടികള്‍ 27ന് പൂര്‍ത്തികരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കണമെന്നും ശിവന്‍കുട്ടി അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നര കൊല്ലത്തിലേറെയായി സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. സ്‌കൂളുകള്‍ ശുചീകരിച്ചു ഇഴ ജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കണം. സ്‌കൂളുകളില്‍ സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍, ഓക്‌സിമീറ്റര്‍ എന്നിവ ഉണ്ടാകണം. അധ്യാപകര്‍ക്ക് ഓരോ ക്ലാസിന്റെയും ചുമതല നല്‍കണമെന്നും വി.ശിവന്‍കുട്ടി പറഞ്ഞു. 27ന് പി.ടി.എ യോഗം ചേര്‍ന്ന് ക്രമീകരണം വിലയിരുത്തണം.

യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിക്കണം. ഉച്ച ഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല നിശ്ചയിക്കണം. കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നു കൊടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ഒരു സ്‌കൂളില്‍ ഒരു ഡോക്ടറുടെ സേവനം എങ്കിലും ഉറപ്പാക്കണമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ ഓരോ സ്‌കൂളിലും സംവിധാനമുണ്ടാകണം. സ്‌കൂളിന്റെ പ്രധാന കവാടത്തില്‍ നിന്ന് അധ്യാപകരും തദ്ദേശസ്ഥാപന പ്രതിനിധികളും കുട്ടികളെ വരവേല്‍ക്കണം. സ്‌കൂള്‍ അന്തരീക്ഷം ആഹ്ലാദകരവും ആകര്‍ഷണീയവും ആക്കാനുള്ള ക്രമീകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
➖️➖️➖️➖️➖️➖️➖
കടപ്പാട് :  *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*